തൃശൂരിൽ ആനന്ദപുരത്ത് കള്ള് ഷാപ്പിൽ ജേഷ്ഠൻ അനുജനെ തലക്കടിച്ചു കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദുകൃഷ്ണനെ അർധ സഹോദരൻ വിഷ്ണുവാണ് കൊലപ്പെടുത്തിയത്. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. വിഷ്ണുവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7:30 ഓടു കൂടിയായിരുന്നു സംഭവം നടന്നത്. യദു ആനന്ദപുരത്തെ കള്ള് ഷാപ്പിൽ മദ്യപിച്ചിരിക്കുകയായിരുന്നു. ഈ സമയം അവിടേക്ക് എത്തിയ വിഷ്ണു യദുവുമായി വാക്കു തർക്കത്തിലേർപ്പെട്ടു. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം.വിഷ്ണുവിന്റെ രണ്ടാം അച്ഛന്‍റെ മകനാണ് യദു
നേരത്തെയും ഇരുവരും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിട്ടുണ്ട്.തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ വിഷ്ണു ആദ്യം പട്ടിക ഉപയോഗിച്ച് യദുവിന്റെ തലക്കടിച്ചു. പിന്നാലെ കള്ളുകുപ്പി ഉപയോഗിച്ചും ആക്രമണം നടത്തി. ഷാപ്പ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തിയാണ് യദുവിനെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മുക്കാലോടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വിഷ്ണുവിനെ പിന്നീട് പോലീസ് പിടികൂടി. ആനന്ദപുരത്തെ ഒളി സങ്കേതത്തിൽ വച്ച് ചാലക്കുടി ഡിവൈഎസ്പി സുമേഷിന്റെ നേതൃത്വത്തിൽ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വിഷ്ണുവിനെതിരെ മോഷണം അടിപിടി ഉൾപ്പെടെ ഒന്നിലധികം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.