തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട് പോലീസ് കേസെടുക്കുകയും ചെയ്തു.

ടിഷ്യു പേപ്പർ യൂണിറ്റ് തുടങ്ങുന്നതിനാണ് സ്നേഹലത നെടുമങ്ങാട് എസ്. ബി. ഐയിൽ നിന്നും 10 ലക്ഷം രൂപ മുദ്ര ലോണിന് അപേക്ഷിച്ചത്. പാരിപ്പള്ളി ആസ്ഥാനമായ എ എ ആർ ലോൺസ് എന്ന സ്ഥാപനം വഴിയാണ് ലോണിന്ന് അപേക്ഷ നൽകിയത്. ഈ സ്ഥാപനത്തിൻ്റെ ഉടമസ്ഥനാണ് സുമേഷ്. സുമേഷിൻ്റെ ജീവിത പങ്കാളിയുടെ പേരിലുള്ള എസ്. ആർ ട്രേഡേഴ്സ് എന്ന കമ്പനിയിലേക്ക് ലോൺ തുക വരുമെന്നും ഈ കമ്പനിയാണ് മെഷീൻ നൽകുക എന്നുമാണ് പറഞ്ഞതെന്ന് പരാതിക്കാരി പറയുന്നു. എസ്. ആർട്രേയ്‌ഡേഴ്സിലേക്ക് മുദ്ര ലോൺ തുകയായ എട്ടു ലക്ഷം രൂപ വന്നു. രണ്ട് ലക്ഷം രൂപ സ്നേഹലതയും നൽകി. എന്നാൽ മെഷീൻ നൽകാൻ തയ്യറായില്ല.

നിരന്തരം ആവശ്യപെട്ടതിന് പിന്നാലെ 10 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം മാത്രമാണ് നൽകിയതെന്നാണ് പരാതി. സ്നേഹലതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് സുമേഷിന് എതിരെ കേസ് എടുത്തു. വഞ്ചന, സാമ്പത്തിക തട്ടിപ്പ് ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുദ്രാ ലോണിൻ്റെ പേരിൽ ഇതെ സ്ഥാപനത്തിൽ നിന്നും മറ്റ് പലരും വഞ്ചിക്കപ്പെട്ടതായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം പൂർണ്ണമായും നിഷേധിക്കുകയാണ് സുമേഷ്.

Leave a Reply

Your email address will not be published. Required fields are marked *