സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിൻറെ സീറ്റ് വർധിച്ചു. കൂടാതെ യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നും സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 വോട്ടിന് യു.ഡി.എഫ് വിജയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും യു.ഡി.എഫ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തവര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങളെന്നും വി ഡി സതീശന് കൂട്ടിച്ചേർത്തു.