കോഴിക്കോട് എലത്തൂരിൽ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി കബളിപ്പിച്ച് 8.8 ലക്ഷം രൂപ കവര്‍ന്നു. മുംബൈയിലെ ഇറിഗേഷൻ വകുപ്പിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. മനുഷ്യക്കടത്തിലെ മുഖ്യപ്രതിയാണെന്നും വിർച്വൽ അറസ്റ്റിലാണെന്നും ഇദ്ദേഹത്തോട് പറഞ്ഞു. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു.
മുംബൈ സൈബര്‍ ക്രൈമിന്റെ ഡെപ്യൂട്ടി കമീഷണര്‍ എന്നാണ് തട്ടിപ്പുകാരൻ വയോധികനോട് പറഞ്ഞത്. മുംബൈയിൽ ജോലി ചെയ്ത സമയത്തെ കേസാണെന്നും പറഞ്ഞു. പണം പോയത് തെലങ്കാനയിലെ അക്കൗണ്ടിലേക്കാണെന്ന് പോലീസ് കണ്ടെത്തി. എലത്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.