ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് കടവും കൂടുകയാണ്. കടം കൂടുക മാത്രമല്ല, വായ്പ തിരിച്ചടവിലെ പ്രശ്നങ്ങളും വീഴ്ചകളും കൂടുന്നു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 ൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് വീഴ്ചകൾ 6,742 കോടി രൂപയായി ഉയർന്നു. 2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 28.42% വർദ്ധനവ് രേഖപ്പെടുത്തി.
2024-ൽ ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ഏകദേശം മൂന്നിലൊന്ന് (30%) കടം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫൈ കൊമേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലെ 20,000 വ്യാപാരികളിൽ നിന്നുള്ള ഇടപാട് ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ‘ഹൗ ഇന്ത്യ പേയ്‌സ്’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ പേയ്‌മെന്റ് മുൻഗണനകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്. 2010-11 കാലയളവിൽ ഇന്ത്യയിലെ മൊത്തം ഗാർഹിക കടം ജിഡിപിയുടെ 8% ആയിരുന്നു, അത് ഇപ്പോൾ ജിഡിപിയുടെ 37% ആയി ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പിനാക്കി ചക്രവർത്തി പറയുന്നു.