ഇച്ഛാശക്തി ഇല്ലാത്ത സർക്കാർ ഭരിക്കുന്നതുകൊണ്ടാണ് ലഹരി വ്യാപനം നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പോലീസ് വിചാരിച്ചാൽ 24 മണിക്കൂറിൽ മയക്കുമരുന്ന് മാഫിയയെ തകർക്കാൻ സാധിക്കും. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കളമശ്ശേരി കഞ്ചാവ് കേസിലെ എസ്എഫ്ഐ പങ്കാളിത്തം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. കേരളത്തിലെ എല്ലാ കോളജ് ഹോസ്റ്റലുകളിലും സമാനവസ്ഥയാണ്. സിപിഎം സർക്കാർ നടപടി എടുത്തില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും പ്രതികളിൽ കെഎസ്‍യു പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.