സംസ്ഥാനത്തെ ആരോഗ്യ, ഗവേഷണ രംഗത്തെ മുന്നേറ്റത്തിന് ക്യൂബയുമായുള്ള സഹകരണം വഴിയൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കേന്ദ്രത്തിന്റേയും ഐസിഎംആറിന്റേയും ഡിസിജിഎയുടേയും അനുമതിയോടെ ഗവേഷണ രംഗത്ത് ക്യൂബൻ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ഡൽഹിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്,ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ മാർഗരീറ്റയുമായും ക്യൂബൻ ഡെലിഗേഷനുമായുള്ള
നടന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
2023 ജൂൺ മാസത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇന്നലെ ചർച്ച നടന്നത്. ഇന്നലെ നടന്ന ചർച്ചയുടേയും തുടർന്നുള്ള ചർച്ചകളുടേയും അടിസ്ഥാനത്തിൽ ഏപ്രിൽ മാസത്തോടെ ധാരണാ പത്രത്തിൽ ഒപ്പിടും
ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ വാക്സിൻ, ശ്വാസകോശ കാൻസർ വാക്സിൻ, പ്രമേഹ രോഗികളിലെ പാദങ്ങളിലെ വ്രണങ്ങൾക്കുള്ള ചികിത്സ (ഡയബറ്റിക് ഫൂട്ട്), ഡെങ്ക്യു വാക്സിൻ, അൽഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സ മേഖലകളിലാണ് ഗവേഷണ സഹകരണം നടക്കുന്നത്.കാൻസർ, ഡെങ്ക്യു എന്നിവയ്ക്കുള്ള വാക്സിൻ വികസനം, ഡയബറ്റിക് ഫൂട്ട്, അൽഷിമേഴ്സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സ എന്നീ രംഗങ്ങളിൽ വലിയ പുരോഗതി കൈവരിക്കാനാകും.
ക്യൂബൻ സാങ്കേതികവിദ്യയോടെ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് വാക്സിനുകൾ വികസിപ്പിക്കുന്നത്. മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കാൻസർ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് ഡയബറ്റിക് ഫൂട്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജുമായി സഹകരിച്ച് അൽഷിമേഴ്സ് എന്നിവയിൽ ഗവേഷണം നടത്തും.
15 അംഗ ക്യൂബൻ സംഘത്തിൽ ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ മാർഗരിറ്റ, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര, ആരോഗ്യ മേഖലയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡേ,തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.