ശബരിമലയിലെ 41 ദിവസത്തെ മണ്ഡല തീർത്ഥാടനത്തിന് ഇന്ന് സമാപനം. തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം മകരവിളക്ക് പൂജയ്ക്കായി ഡിസംബർ 30നാണ് ക്ഷേത്ര നട വീണ്ടും തുറക്കുക. കലശാഭിഷേകത്തിനും കളാഭിഷേകത്തിനും ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ അയ്യപ്പന് തങ്കയങ്കി ചാർത്തിയത്.
ഇന്ന് ഉച്ചയോടെ പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നുമുള്ള തീർത്ഥാടകരുടെ ഒഴുക്ക് പൂർണമായും നിലച്ചു. സന്നിധാനത്തും തിരക്ക് കുറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ലക്ഷത്തോളം തീർത്ഥാടകർ അധികമായി എത്തി. വരുമാനത്തിലും സർവകാല റെക്കോർഡാണ്. കഴിഞ്ഞ വർഷത്തെക്കാൾ 18.72 കോടി രൂപയാണ് അധികമായി ലഭിച്ചത്. 241.71 കോടി രൂപയാണ് 39 ദിവസത്തെ ആകെ വരുമാനം. എണ്ണിത്തീരാത്ത കാണിക്ക വരുമാനം കൂടി ചേർത്താൽ വരുമാനം 250 കോടി കടക്കും. പരിമിതികൾക്കിടയിലും മികച്ച മണ്ഡല തീർത്ഥാടന കാലമാണ് പൂർത്തിയാക്കിയതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും പറഞ്ഞു.