ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപി എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ സാക്ഷി നിർത്തി മേയറുടെ പ്രതികരണം. എംപിയാകുക എന്നു പറഞ്ഞാൽ എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ തൃശൂരിൽ തോറ്റെങ്കിലും അന്നുമുതൽ താൻ ഇവിടെത്തന്നെയുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഇടതു പിന്തുണയോടെ തൃശൂർ മേയർ സ്ഥാനത്തു തുടരുന്ന കോൺഗ്രസ് വിമത കൗൺസിലറാണ് എം.കെ. വർഗീസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ അദ്ദേഹം എൻഡിഎ സ്ഥാനാർഥിയെ പരസ്യമായി അഭിനന്ദിച്ചത് ഇടതുമുന്നണിക്കു തിരിച്ചടിയാണ്. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി വടകരയിലെ സിറ്റിങ് എംപി കെ. മുരളീധരനും മത്സരിക്കുന്നു.
‘‘എംപിയാകുക എന്നു പറഞ്ഞാൽ ആർക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങൾ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം, അവരുടെ കൂടെ നിൽക്കണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യനാണ്.
‘‘തൃശൂർ മേയർ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്. ഞാൻ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവർത്തിക്കും. തൃശൂരിന്റെ വികസനത്തിന് സഹായിക്കാൻ വരുന്ന ആരെയും ഞാൻ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്ത് വരുമ്പോൾ ആരെ, എങ്ങനെ എന്നതു ഞാൻ നോക്കുന്നില്ല.’’ – വർഗീസ് പറഞ്ഞു.
എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.കെ വര്‍ഗീസ് സി.പി.എമ്മിന്റെ പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ മേയറായത്.