സിപിഎമ്മിലും ‘വിമാനയാത്രാ വിലക്ക്’; പാർട്ടിപരിപാടികൾക്കു പോകാൻ വിമാനയാത്ര വേണ്ട

പാർട്ടി പരിപാടികൾക്കും സമരങ്ങൾക്കും ദൂരസ്ഥലങ്ങളിലേക്കു പോകുന്ന നേതാക്കൾ ഇനി വിമാനയാത്ര സ്വപ്നം കാണേണ്ട; ട്രെയിനിലോ ബസിലോ പോയാൽ മതി. സ്പോൺസർമാരെ കണ്ടെത്തിയും നാട്ടുകാരിൽനിന്നു പണം പിരിച്ചും വിമാന ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന പതിവ് നിർത്തണമെന്നു സിപിഎം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. 

പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ വരെയുള്ള നേതാക്കളുടെ ആഡംബര ജീവിതം, ധൂർത്ത്, അനാവശ്യ പണപ്പിരിവുകൾ തുടങ്ങിയവ കർശനമായി വിലക്കണമെന്നു നിർദേശിക്കുന്ന പുതിയ തെറ്റുതിരുത്തൽ രേഖ നടപ്പാക്കുന്നതിന്റെ ഭാഗമാണു നിർദേശം. ഈ മാസം 18 മുതൽ 22 വരെ ബെംഗളൂരുവിൽ നടക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിമാനത്തിൽ പോകുന്നതും പാർട്ടി തടഞ്ഞു.

നേതാക്കൾ പ്രതിനിധീകരിക്കുന്ന യൂണിയനിലെ അംഗങ്ങളിൽ നിന്നു പണപ്പിരിവു നടത്തി ട്രെയിനിൽ പോയാൽ മതിയെന്നാണു നിർദേശം. സമ്മേളനത്തിൽ ഏകദേശം 650 പ്രതിനിധികൾ കേരളത്തിൽ നിന്നാണ്. എംഎൽഎമാർക്ക് ഉൾപ്പെടെ വിലക്ക് ബാധകമാകുമ്പോൾ യാത്രച്ചെലവ് പാർട്ടി വഹിക്കുന്ന നേതാക്കൾ, സൗജന്യ ടിക്കറ്റ് ലഭിക്കുന്ന എംപിമാർ തുടങ്ങിയവരെ ഒഴിവാക്കും. 

എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ ഡൽഹിയിലും മറ്റും നടക്കുന്ന സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുക്കാൻ നേതാക്കൾ വിമാനത്തിൽ പോകുന്നത് ഉൾപ്പെടെ വിലക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ ചുമതലയേറ്റതിനു പിന്നാലെ, വിമാനയാത്രയ്ക്ക് അനുമതി തേടി ഈ സംഘടനകളുടെ നേതാക്കൾ സമീപിച്ചെങ്കിലും നിഷേധിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *