സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആര്‍ടിസി. ഡിപ്പോയിൽ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000-90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി കേരളാ ഹൈക്കോടതിയെ അറിയിച്ചു.
ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകിയത്. സർക്കാർ നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഡ്യൂട്ടി പരിഷ്ക്കരണം വലിയ ആശ്വാസമാകുന്നുവെന്നാണ് കെഎസ് ആര്‍ടിസി കോടതിയിൽ സ്വീകരിച്ച നിലപാട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയത്. അടുത്ത ഘട്ടത്തിൽ മറ്റ് ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കാനാണ് നീക്കം.