‘സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു’; വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് നിഖില്‍

തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്ന് വിവരമുണ്ട്.

ശനിയാഴ്‌ച പുലർച്ചെ 12.30-ന്‌ കോട്ടയം കെ.എസ്‌.ആർ.ടി.സി. ബസ്‌ സ്‌റ്റാൻഡിൽ വെച്ചാണ്‌ നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *