രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമര്‍ശിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിൽ പറഞ്ഞു. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ എംടി സംസ്ഥാനത്തെ സിപിഐഎം നേതൃത്വത്തെ വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്ധരാണ്. എംടി വിവാദം അതിന് ഉദാഹരണമാണെന്നും അവര്‍ പ്രതികരിച്ചു.
‘സമരവും ഭരണവും പഠിപ്പിക്കാൻ എം.ടി വരേണ്ട’ ; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ
