സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്വീകരണം. രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിലാണ് ആദ്യ സ്വീകരണം നൽകയിത്. തുടർന്ന് ചാലക്കുടിയിലും പുതുക്കാടും, ഒല്ലൂർ എന്നിവിടങ്ങളിലും സ്വീകരണം നൽകി.
രാവിലെ മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായിട്ടാണ് തൃശൂർ ടൗൺ ഹാളിലേക്ക് ജില്ലാ ടീമിനെ ആനയിച്ചത്. തുടർന്ന് ടൗൺ ഹാളിൽ സ്വീകരണ സമ്മേളനവും ചേർന്നു. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിങ്ങനെ നിരവധി പേരാണ് പങ്കെടുത്തത്. ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും വിജയ ദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് സമാപിച്ച 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിൻറുമായാണ് തൃശ്ശൂർ ഒന്നാമതെത്തിയത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി. അവസാന ദിവസം നേടിയ പോയിന്റാണ് 1999 ന് ശേഷം തൃശൂരിലേക്ക് കിരീടമെത്തിച്ചത്. 171 പോയിൻറുമായി ആലത്തൂർ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യൻ സ്കൂളായി. 116 പോയിൻറ് നേടിയ വഴുതക്കാട് കാർമൽ സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി.