ഷാരോൺ കൊലക്കേസ്: ഗ്രീഷ്മയുടെ വീട് സീൽ ചെയ്ത് പൊലീസ്

പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ രാമവർമ്മൻചിറയിലെ വീടിന് പരിസരത്തുള്ള കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാൻ ഉപയോഗിച്ച സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.

വീടിനകത്ത് പരിശോധനയുണ്ടായില്ല. വീട് പൊലീസ് സീൽ ചെയ്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്‌റ്റേഷനിലെത്തിച്ചു. കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും ഇന്നലെ പ്രതി ചേർത്തിരുന്നു.

ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ചുപറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് പൊലീസ് ഇന്നലെ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.

ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പറിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ സംഭങ്ങൾ.  സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രണ്ട് പോലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കായിരുന്നു. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. ആത്മഹത്യാ ശ്രമത്തിന് ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *