ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ; കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് കൈ തരില്ലെന്ന് രാഹുൽ

പാലക്കാട്ടെ സ്ഥാനാർത്ഥി പി സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ഹസ്തദാനം നിരസിച്ച സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. പി സരിന് കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് വി ഡി സതീശൻ രംഗത്തെത്തി. ഷാഫിയും രാഹുലും നിഷ്‌കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ ഒരു മാധ്യമത്തോട് പറഞ്ഞു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിനും പറയുന്നു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്‌കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറഞ്ഞു. പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്‌കളങ്കൻ എന്ന് ഫലം വരുമ്പോൾ ബോധ്യമാകുമെന്നും സരിൻ പരിഹസിച്ചു. പാലക്കാട് ബിജെപി വൻ തോതിൽ പണം ഒഴുക്കുന്നുണ്ട്. ഇത് കൈപ്പറ്റുന്നവർ കോൺഗ്രസുകാരാണ്. വിഷയത്തിൽ തെളിവ് സഹിതം പരാതിപ്പെടും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൈ വേണ്ട എന്ന് പറഞ്ഞ് പോയവർക്ക് ഇനി കൈ തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *