പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് നേതാക്കളായായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. പിഎഫ്ഐ കുലുക്കല്ലൂർ ഏരിയ സെക്രട്ടറി സെയ്താലി, പിഎഫ്ഐ യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിക്കാൻ സഹായിച്ചതും വാഹനങ്ങൾ ഒളിപ്പിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ആകെ 47 പ്രതികളുള്ള കേസിൽ 37 പേർ അറസ്റ്റിലായി.
അതിനിടെ, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുതിയത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസ് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.