വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ.എസ്.യു നേതാവ് അൻസിൽ ജലീലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ അൻസിലിന് ഹൈക്കോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ രണ്ട് പേരുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.
കേസിൽ തന്നെ മനപ്പൂർവം പ്രതിചേർത്തതാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു അൻസിലിൻറെ ആവശ്യം. കേസിൽ അൻസിലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.
ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് വീണ്ടും പരിഗണിക്കും. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അൻസിലിനെതിരെ കേസെടുത്തിരിക്കുന്നത്.