വേനൽമഴയും കാറ്റും: ജാഗ്രതാനിർദേശം

സംസ്ഥാനത്ത് വേനൽമഴയ്ക്കൊപ്പം കാറ്റും ശക്തമാകുന്നു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നതിനു കാലാവസ്ഥ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാലാണിത്. ഇന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഇതിൽ ആലപ്പുഴ ഒഴികെ ഉള്ള ജില്ലകളിലും യെലോ അലർട്ട് തുടരും. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കാണു സാധ്യത.

വേനൽമഴ ശക്തമായെങ്കിലും നാലു ജില്ലകളിൽ മഴ നന്നേ കുറവാണ്. കാസർകോട് 96%, കണ്ണൂരിൽ 87%, കോഴിക്കോട് 80%, മലപ്പുറം 68% എന്നിങ്ങനെയാണ് മഴ കുറവ്. തിരുവനന്തപുരം (36%), പാലക്കാട് (34%), കൊല്ലം (27%), ആലപ്പുഴ (22%) ജില്ലകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനൽമഴ കുറവാണ.്

പത്തനംതിട്ടയിലും ഇടുക്കിയിലും പതിവിലും ഏറെ മഴ ലഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, ജില്ലകളിൽ സാധാരണ തോതിൽ മഴ പെയ്തു. കഴിഞ്ഞ രണ്ടു മാസത്തെ കണക്ക് പരിശോധിച്ചാൽ 23% കുറവ് മാത്രമാണ് വേനൽമഴയിൽ ഉണ്ടായിട്ടുള്ളത്. ആകെ 140 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കുക. ഇതു വരെ 107.2 മില്ലിമീറ്റർ പെയ്തതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *