വിസ്മയാകേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണും, ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ പിതാവും നൽകിയ അപ്പീലുകളിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പത്തുവർഷത്തേക്ക് തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി വെറുതെ വിടണമെന്നാണ് ശിക്ഷിക്കപ്പെട്ട ഭർത്താവ് കിരൺ കുമാറിന്റെ ആവശ്യം. ഇയാൾക്ക് നൽകിയ ശിക്ഷ വർധിപ്പിക്കണമെന്നാണ് വിസ്മയയുടെ പിതാവിന്റെ അപ്പീലിൽ ഉളളത്. ഹർജികൾ വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.
ഭർത്താവ് കിരൺ കുമാറിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ജീവനൊടുക്കിയതെന്നാണ് വിചാരണ കോടതിയുടെ കണ്ടെത്തൽ. വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു ഉത്തരവ്. എന്നാൽ വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം.