വിഴിഞ്ഞത് ഇന്നലെ സമരത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ പൊലീസ് കേസെടുത്തു. തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരുടെ പേരിൽ ഒമ്പത് കേസുകളുണ്ടാണ് രജിസ്റ്റർ ചെയ്തത്. തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമര സമിതിക്ക് എതിരെ ഒരു കേസും എടുത്തു. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തുറമുഖത്തിനെതിരെ സമരം ചെയ്ത വൈദികർ അടക്കം കേസിൽ പ്രതികളാണ്. സമരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് കേസ് എടുത്തതിലൂടെ ലഭിക്കുന്നത്. സമരം മൂലം നിർമാണ കമ്പനിക്ക് ഉണ്ടായ നഷ്ടം സമരസമിതിയിൽനിന്ന് ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ആരോപിച്ചു. അദാനി കമ്പനിക്ക് തുറമുഖ നിർമാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. വിഴിഞ്ഞത് സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പ്രദേശവാസികളുമായി പ്രശ്‌നങ്ങളില്ലെന്നും യൂജിൻ പെരേര പറഞ്ഞു