കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനിയായ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ സഫർ ഷാ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ കേസിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.
സ്കൂൾ വിദ്യാർത്ഥിയും, നാലര മാസം ഗർഭിണിയുമായ പെൺകുട്ടിയെ മലക്കപ്പാറയിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരി മാസത്തിലായിരുന്ന് കേസിനാസ്പദമായ സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പെൺകുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രതി കടത്തി കൊണ്ട് പോയത്. പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് സഫർ ഷാ കുട്ടിയെ വാഹനത്തിൽ കയറ്റിയത്. എന്നാൽ, യാത്രാമധ്യേ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.