ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗൂഢാലോചന നടത്തിയതാരാണങ്കിലും അത് പുറത്തു കൊണ്ട് വരുമെന്നും ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യക്കെതിരായ കേസിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം അല്ലെന്നും പറഞ്ഞു.
സോളാർ കേസിലെ സി.ദിവാകരന്റെ പരാമർശം സി.പി.ഐ തന്നെ ദിവാകരനെ തള്ളിയിട്ടുണ്ടെന്നും സോളാർ കമ്മീഷനെ നിയമിച്ചത് യു.ഡി.എഫ് ആണെന്നും പറഞ്ഞ ഗോവിന്ദൻ സോളാറിൽ എന്ത് സംഭവിച്ചു എന്ന് ജനങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ സിപിഎം മാപ്പ് പറയേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ‘കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് പണ്ടേ ഉണ്ട്, പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ല. ഹൈക്കമാൻറ് സച്ചിനെ മെരുക്കുകയാണ്’- എം.വി ഗോവിന്ദൻ.
അതേ സമയം കെ.വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തിൽ കാലടി സർവകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സർവകലാശാ ലീഗൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.