വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സർക്കാർ വിവാദമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം കൃത്യമായ നിവേദനം നൽകിയില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മുണ്ടക്കൈയിലുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായിട്ടല്ല തെറ്റിദ്ധരിപ്പിക്കുന്നത്. കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് നേരത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അങ്ങനെ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ വന്നിട്ട് 100 ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങൾക്കും പണം നൽകിയിട്ടും കേരളത്തിന് ഒന്നും ലഭിച്ചില്ല.
മറ്റു സംസ്ഥാനങ്ങളിൽ വയനാടിൻ്റെ അത്ര തീവ്രമല്ലാത്ത ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. അവർക്കെല്ലാം പണം നൽകി. ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ബീഹാറിന് 11,500 കോടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.