വയനാട് അമ്പലവയലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടി. എടക്കൽ പൊന്മുടി കോട്ടക്ക് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് ആഴ്ചകളായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്.
അതേസമയം തൃശൂർ മലക്കപ്പാറയിൽ കബാലി എന്ന ആന ഇന്നും റോഡ് തടഞ്ഞു. കാറും ലോറികളുമാണ് ആന തടഞ്ഞത്. വാഹനങ്ങൾ പിന്നോട്ടെടുക്കേണ്ടി വന്നു. പിന്നീട് ഷോളയാർ പവർ ഹൗസ് റോഡിലേക്ക് ആന മാറിപ്പോകുകയായിരുന്നു. ഇതോടെയാണ് ഭീതി ഒഴിഞ്ഞത്.