ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍: ശശി തരൂര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവർത്തകർ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂരിന്റെ പരാതിയില്‍ ആരോപിക്കുന്നു.

16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തലസ്ഥാനത്ത് തീരദേശ വോട്ടുകളാണ് തരൂരിന് തുണയായത്.

Leave a Reply

Your email address will not be published. Required fields are marked *