‘റവന്യു വകുപ്പ് എന്നെ ഏൽപ്പിക്ക്, ഞാൻ ശരിയാക്കിത്തരാം’; ശിവരാമന് മറുപടിയുമായി എം എം മണി

ഇടുക്കിയിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് തനിക്കെതിരെ പരാമർശം നടത്തിയ സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ‘ബന്ധപെട്ടവരോട് പറഞ്ഞ് ശിവരാമൻ, റവന്യു വകുപ്പ് എന്നെ ഏൽപ്പിക്ക്, ഞാൻ ശരിയാക്കി തരാം’ എന്നാണ് എം എം മണിയുടെ മറുപടി. ഇതിനോട് ശിവരാമന്റെ മറുപടി ആവശ്യപ്പെടുന്നില്ല, അയാൾക്ക് എന്ത് സൂക്കേടാണെന്നും അറിയില്ലെന്നും എം എം മണി ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാർ ദൗത്യവുമായി ബന്ധപെട്ട വിഷയത്തിൽ കെ കെ ശിവരാമന്റെ തുടർച്ചയായ ഫേസ്ബുക് പോസ്റ്റുകളോട് പ്രതികരിയ്ക്കുകയായിരുന്നു എം എം മണി. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങൾക്ക് ഒപ്പമാണെന്നും എം എം മണി പറഞ്ഞിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങൾ വീണ്ടും ചർച്ചയാവുന്നതോടെ സിപിഎം-സിപിഐ വാക്പോര് തുടരുകയാണ്. ഇടുക്കിയിൽ ശിവരാമൻ പറയുന്ന കയ്യേറ്റം എവിടെയെന്ന് അറിയില്ലെന്ന് എം എം മണി പറഞ്ഞിരുന്നു. കയ്യേറ്റം കാട്ടിക്കൊടുക്കാമെന്നാണ് ശിവരാമൻ നിലപാടെടുത്തത്. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഫേസ്ബുക്കിൽ ആവർത്തിച്ച ശിവരാമൻ, ആയിരക്കണക്കിന് ഏക്കർ കയ്യേറിയ ഭൂമി പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കും കർഷകർക്കും വീതിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഐഎം നേതാക്കൾക്കും ബന്ധുക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും കയ്യേറ്റം ഉണ്ടെന്ന് പ്രചരിക്കുന്നു. ഇവയൊക്കെ അന്വേഷിക്കണ്ടേയെന്നും ശിവരാമൻ ചോദിച്ചിരുന്നു.

2018ൽ ഭൂമി കയ്യേറിയ ഒരു കുടുംബം കുരിശു സ്ഥാപിച്ചു. അന്ന് എം എം മണി പറഞ്ഞത് അവർ ഒന്നാംതരം കർഷകർ ആണെന്നാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങൾ അറിയാത്ത മഹാപാവമാണോ എംഎം മണിയെന്നും ശിവരാമൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ സർക്കാർ നിയോഗിച്ചതോടെയാണ് മുൻകാലങ്ങളിലേത് പോലെ സിപിഐഎം-സിപിഐ മുതിർന്ന നേതാക്കളുടെ കൊമ്പുകോർക്കൽ എന്നത് രാഷ്ട്രീയശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *