രക്ഷിതാക്കൾ തയ്യാറാണെങ്കിൽ യു.പിയിൽ മർദനമേറ്റ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കും: മന്ത്രി ശിവൻകുട്ടി

രക്ഷിതാക്കൾ തയ്യാറാണെങ്കിൽ യു പിയിൽ അധ്യാപിക സഹപാഠികളെകൊണ്ട് മർദിച്ച കുട്ടിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഉത്തർ പ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിൽ നടന്ന സംഭവത്തിൽ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു. നേഹ പബ്ലിക് സ്‌കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്‌കൂളിൽ സംഭവിച്ച കാര്യങ്ങളെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

അതേസമയം, വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിൽ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. ചെയ്ത ക്രൂരതെ അധ്യാപിക വീണ്ടും ന്യായികരിക്കുകയാണ്.കേസ് പിൻവലിക്കാൻ സമ്മദമുമുണ്ടെന്നും നീതിവേണമെന്നും പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *