മോട്ടോര്‍ വാഹന വകുപ്പ്‌ പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിൽ

അന്യായമായി മോട്ടോര്‍ വാഹന വകുപ്പ്‌ പിഴ ഈടാക്കുന്നു എന്നാരോപിച്ച്‌ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 2023 മെയില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

ഹര്‍ജിയില്‍ മുൻകൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവില്‍ അനുവാദം നല്‍കിയിരുന്നു. പെര്‍മിറ്റ് ചട്ടലംഘനമുണ്ടായാല്‍ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. മറ്റ് ചില ഹര്‍ജിക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ഇതിനിടെ, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയിരുന്നു. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹര്‍ജിയില്‍ മറുപടി നല്‍കാൻ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹര്‍ജി നല്‍കാൻ സര്‍ക്കാരിന് കീഴില്‍ ഉള്ള കെഎസ്‌ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു.

നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകള്‍ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *