മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; ഇറങ്ങിയിരിക്കുന്നത് രണ്ട് പേരെ കൊലപ്പെടുത്തിയ ആന

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് ആന എത്തിയത്. നേരത്തെ മൂന്നാറില്‍ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയത് വലിയ രീതിയിലാണ് ജനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കട്ടക്കൊമ്പനാണ് ഇതെങ്കില്‍ തീര്‍ച്ചയായും പേടിക്കണമെന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍.

അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണ് പ്രദേശത്ത് ഭീതി പരത്തി അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നാലേക്കറോളം കൃഷി ആന നശിപ്പിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും ആന ഇറങ്ങിയിരിക്കുന്നത്.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ ‘ഒറ്റക്കൊമ്പൻ’ പ്രദേശത്ത് സ്വൈര്യവിഹാരം നടത്തി. പുലര്‍ച്ചെയോടെ ആന മടങ്ങിയത് അല്‍പം ആശ്വാസം നല്‍കിയെങ്കിലും വനംവകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *