‘മതപഠന ക്ലാസ് എന്ന വാക്ക് തെറ്റ്, എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം’; മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് ഗണേഷ്‌ കുമാർ

രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മദ്രസ ബോർഡുകൾ നിറുത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമുള്ളത്. അതേസമയം, ദേശീയ ബാലാവകാശ കമ്മീഷൻ്റെ ശുപാർശ ചർച്ച കൂടാതെ നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *