കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടിജെ .ജോസഫും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ടിജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്.13 വർഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ അറസ്റ്റിലായത്. മറ്റ് പ്രതികൾ ശിക്ഷ അനുഭവിച്ച് വരികയാണ്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂരിലും ത്യപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തി. കൊച്ചിൻ ഷിപ്പിയാർഡിൽ 4000 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു. ശേഷമാണ് മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത്. പ്രവർത്തകരുടെ യോഗത്തിൽ മലയാളത്തിൽ സംസാരിച്ച് തുടങ്ങിയ മോദി വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. നിങ്ങളാണ് പാർട്ടിയുടെ ജീവനാഡിയെന്ന് പ്രവർത്തകരെ മോദി ഓർമ്മിപ്പിച്ചു. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയും. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവർത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.