ബാലറ്റ് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി, കസ്റ്റഡിയിൽ സൂക്ഷിക്കും

പെരിന്തൽമണ്ണയിൽ തപാൽ വോട്ട് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് കേരള ഹൈക്കോടതി. കണ്ടെത്തിയ ബാലറ്റ് പെട്ടി ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കും. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാൻ കഴിയില്ല. ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർത്തു. കേട്ടുകേൾവി ഇല്ലാത്ത ഗുരുതര വിഷയമാണുണ്ടായതെന്ന് നജീബ് കാന്തപുരം എംഎൽഎ പ്രതികരിച്ചു.

ബാലറ്റ് പെട്ടി കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിലോ അന്വേഷിക്കണമെന്ന ആവശ്യമാണ് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്. പെട്ടികൾ കോടതിയുടെ സംരക്ഷണയിൽ വയ്ക്കും. ഉദ്യോഗസ്ഥർക്ക് കൈമാറാനാകില്ലെന്നും എല്ലാം സുതാര്യമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി അടുത്ത 31 ന് വീണ്ടും പരിഗണിക്കും.

2021ലെ തെരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ കൂടി എണ്ണണം എന്നാവശ്യപ്പെട്ടാണ് ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കെപിഎം മുസ്തഫ കോടതിയെ സമീപിച്ചത്.മുസ്തഫയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി പെട്ടി, കോടതിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു. ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാൻ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് പിന്നീട് ഈ പെട്ടി കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *