പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്
തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും കസ്റ്റഡിയിലുണ്ട്. പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഇന്നലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് പോലീസിന് കൂടുതൽ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. സംഭവ ദിവസം തന്നെ പ്രതിയെ പിടികൂടിയിട്ടും കേസിന്റെ ചുരുളഴിക്കാനാവാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ ശ്രീതു പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ടും കൂടുതൽ ചോദ്യം ചെയ്യൽ നടക്കുമെന്നാണ് വിവരം.