കുണ്ടമൺകടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ മുൻപരിചയമുണ്ടെന്ന് സ്വാമി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താനാണെന്നാണ് മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.
‘ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശ് മുൻപ് ഇവിടെ വന്നിട്ടുള്ളതാണ്. ഈ ആശ്രമത്തിനുള്ളിൽ വന്ന് ഇവിടെ ബഹളം ഉണ്ടാക്കിയിട്ടുള്ളതുമാണ്. ആശ്രമത്തിൽ ഒരു ചെറിയ നേപ്പാളി പയ്യനുണ്ടായിരുന്നു. അവൻ ഇവിടെ പന്തു കളിക്കുമ്പോൾ പന്ത് പുഴയുടെ അരികിൽ വീണു. അവിടെ ആരോ കുളിക്കുന്നുണ്ടായിരുന്നു. കുളിക്കുന്നത് കാണാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് ആശ്രമത്തിനുള്ളിലേക്ക് തള്ളിക്കയറി വന്ന് അവനെ തല്ലാൻ ശ്രമിച്ചു. ഇവിടുത്തെ ഗിരികുമാറെന്ന ഒരു കൗൺസിലറുണ്ട്. അവരുടെയൊക്കെ ആൾക്കാരാണ് ഇവർ’ സ്വാമി പറഞ്ഞു.
‘അന്ന് അദ്ദേഹത്തെത്തന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതൊക്കെ അനാവശ്യമായിട്ടുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹത്തെ അറിയിച്ചു. അന്ന് ആ നേപ്പാളി പയ്യനെ തല്ലാൻ മുൻപന്തയിൽ നിന്നത് ഈ പ്രകാശായിരുന്നു. പ്രകാശിന്റെ മരണവും സഹോദരന്റെ സംശയവുമെല്ലാമാണ് ഈ കേസ് ചുരുളഴിക്കാനുള്ള കൃത്യമായ ഒരു വഴി തുറന്നുതന്നത്. മരിച്ച പ്രകാശ് മർദ്ദിക്കപ്പെട്ടതൊക്കെ ഇതിനു പിന്നാലെ സംഭവിച്ചതാണ്. മർദ്ദിച്ചത് ആർഎസ്എസുകാരു തന്നെയാണ്. ആശ്രമത്തിനു തീയിട്ടത് പ്രകാശ് ഒറ്റയ്ക്കല്ലെന്നാണ് സഹോദരന്റെ മൊഴി. അവന്റെ കൂട്ടാളികളും ഒപ്പമുണ്ടായിരുന്നുവെന്നാണല്ലോ സഹോദരൻ പറയുന്നത്. ഈ വിഷയത്തിൽ ഒരു സമഗ്രാന്വേഷണം നടന്നകഴിഞ്ഞാൽ സകല സത്യവും വെളിച്ചത്തുവരും.’ സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു.