പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈൽ പതിച്ചു; രണ്ടു പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ മിസൈൽ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ സ്‌ഫോടനമുണ്ടായി. റഷ്യൻ മിസൈലുകൾ പോളണ്ടിലേക്ക് കടന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. യുക്രൈൻ അതിർത്തിക്കടുത്തുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈലുകൾ പതിച്ചത്. കിയവ്, ഖാർകീവ്, ലിവിവ് തുടങ്ങി യുക്രൈനിലെ പ്രധാന നഗരങ്ങളിലെ മിസൈൽ ആക്രമണത്തിനിടെയാണിത്.

എന്നാൽ റഷ്യൻ മിസൈലുകളാണ് ആക്രമണത്തിന് കാരണമെന്നത് റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. സ്ഥിതിഗതികൾ വഷളാക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രകോപനമാണിതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ട് ദേശീയ സുരക്ഷാ കൗൺസിലിന്റെയും മന്ത്രിസഭയുടെയും അടിയന്തര യോഗങ്ങൾ വിളിച്ചു.

ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങളവതരിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാഡ്മിർ സെലൻസ്‌കി വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രൈനിൽ റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഏഴ് ദശലക്ഷം വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ഒമ്പത് മാസത്തെ യുദ്ധത്തിനിടയിലെ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *