പേ വിഷത്തിനെതിരെ കേരളം ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കും, 5 കോടി അനുവദിച്ചു; വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും 50 കോടി രൂപ

വന്യജീവി ആക്രമണങ്ങള്‍ തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വന്യമൃഗങ്ങള്‍ വനാതിര്‍ത്തി കടന്ന് കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, മുള്ളന്‍പന്നി, ആന, കടുവ എന്നിവ ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

വന്യജീവി ആക്രമണങ്ങള്‍ കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷന്‍ ടീമുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉള്‍പ്പെടെ ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

വനം വന്യജീവി മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി നബാര്‍ഡ് വായ്പ ഉള്‍പ്പെടെ 241.66 കോടി രൂപ അനുവദിച്ചു. വനസംരക്ഷണ പദ്ധതിക്കായി 25 കോടിയും ഇക്കോടൂറിസം പദ്ധതിക്ക് ഏഴുകോടി രൂപയും സംസ്ഥാനത്തെ 16 വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 4.76 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

പേ വിഷത്തിനെതിരെ തദ്ദേശീയമായി വാക്‌സീന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന തദ്ദേശീയമായ ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കും.

തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും വാക്‌സീന്‍ വികസിപ്പിക്കുക. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *