ചരിത്രത്തിന്‍റെ പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോൺഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം കണ്ടതാണ്.
പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. ഡി.ഐ.സി. രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ മറ്റു പാർട്ടികളിൽ സജീവമായി. ചിലർ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ചരിത്രത്തിന്‍റെ പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം. രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോൺഗ്രസ്സുകാർ കൊച്ചു കൊച്ചു കാരണങ്ങൾ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് മാറി നില്ക്കുന്നു. ഒരു പുതിയ കോൺഗ്രസ്സിൻ്റെ ആവിർഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോൺഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോൺഗ്രസ്സ് , പിന്നീട് എൻ.സി.പി. തുടർന്ന് ഡി.ഐ.സി.യുടെ ആഗമനം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു