കൊച്ചി/കൊല്ലം: കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിൻറെ സംസ്‌കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത വീട്ടിൽ ഇന്നലെ രാവിലെയാണ് പി.ജി മനു തൂങ്ങിമരിച്ചത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെൻറ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണമുയർന്നത്.
പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അടക്കം മൊഴിയെടുക്കും.