കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരൻ എംപി രംഗത്ത്. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവു സ്ഥിതി ? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു . ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തൺ സമരങ്ങൾ വരെ തലസ്ഥാനത്തുണ്ടായി. ഇത്തരം ചർച്ചകൾക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന് ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിന്റെ വടക്കേ അററത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്.