ശബരിമലയിൽ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവിൽ ഒരു മണിക്കൂർ ദർശനസമയം ദീർഘിപ്പിച്ചതിനാൽ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളിൽ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്.
1,07,260 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം തവണയാണ് ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ എത്തുന്നത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾക്ക് അടക്കം പരുക്കേറ്റതോടെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ ഇന്നലെ തന്നെ ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല.
കഴിഞ്ഞ കാലങ്ങളിൽ പതിനെട്ടാം പടി കയറ്റിവിടുന്നവരുടെ എണ്ണം മിനുട്ടിൽ 90 ആയിരുന്നു. എന്നാൽ ഈ തവണ 35 – 40 ആണ്. ഇതാണ് തിരക്ക് വർധിക്കാൻ കാരണം. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 ആയി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുക്കും.
പതിനെട്ടാംപടി കയറാൻ 13 മണിക്കൂറിൽ കൂടുതൽ തീർഥാടകർ കാത്തുനിൽക്കുമ്പോഴും ദർശനത്തിനു മേൽപാലത്തിലേക്കും തിരുനടയിലേക്കുമുള്ള വരികളിൽ തിരക്കില്ല. തിരക്കു നിയന്ത്രണത്തിൽ പൊലീസിനു പറ്റിയ പാളിച്ചയുടെ തെളിവാണിതെന്നു പരാതിയുണ്ട്. ആദ്യ 2 ബാച്ചിനെ അപേക്ഷിച്ച് ഇത്തവണ പതിനെട്ടാംപടി ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസ് സംഘത്തിന്റെ പ്രവർത്തനം പോരെന്നാണു പരാതി. ആദ്യത്തെ രണ്ട് ബാച്ചുകളും മിനിറ്റിൽ 65 – 70 പേരെ പതിനെട്ടാംപടി കയറ്റി വിടുമായിരുന്നു. ഇപ്പോൾ തിരക്കുള്ള ദിവസങ്ങളിൽ പോലും മിനിറ്റിൽ 35 – 40 പേർ മാത്രമാണു പടി കയറുന്നത്.
ഇതു മനസ്സിലാക്കിയ സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ നേരിട്ടെത്തി നിയന്ത്രണം ഏറ്റെടുത്തപ്പോൾ മിനിറ്റിൽ അറുപതിലേറെ പേരെ വീതം കയറ്റി വിടാൻ കഴിഞ്ഞിരുന്നു. പടി കയറ്റുന്നതിന്റെ വേഗം കുറച്ചതോടെയാണ് ഇന്നലെ ക്യൂ ശരംകുത്തിയും മരക്കൂട്ടവും ശബരിപീഠവും പിന്നിട്ടത്. തിരക്കു നിയന്ത്രിക്കുന്നതിനു തീർഥാടകരെ പമ്പയിൽ തടഞ്ഞു. പമ്പയിലേക്കുള്ള വാഹനങ്ങളും പലയിടത്തും തടഞ്ഞിട്ടു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നതിന്റെ സാധ്യത ഹൈക്കോടതി ആരാഞ്ഞിരുന്നു. തന്ത്രിയുമായി ആലോചിച്ച് ഒരു മണിക്കൂർ കൂടി നട തുറന്നു വയ്ക്കാനാകുമോ എന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പരിഗണിക്കണം. ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും നടപടിയെടുക്കണം. ഭക്തരിൽ ഒരാളും ദർശനം കിട്ടാതെ മടങ്ങാൻ ഇടയാകരുത്. തീർഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കവിയുന്ന സാഹചര്യത്തിൽ ഞായറാഴ്ച സ്പെഷൽ സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.