ദുരിതാശ്വാസ നിധിയിൽ ചട്ടലംഘനവും സ്വജനപക്ഷപാതവും നടന്നിട്ടില്ലെന്ന് ലോകായുക്ത, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്; ഹർജി തളളി

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് നൽകിയ ഹർജി തളളി ലോകായുക്ത. ദുരിതാശ്വാസ നിധിയിലെ പണം നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും അധികാരമുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും തള്ളി. സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാൻ തെളിവില്ല. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കിയ ഫയൽ ചെയ്ത ഹർജിയിലാണ് ലോകായുക്ത വിധി പറഞ്ഞത്. 2018 സെപ്റ്റംബർ ഏഴിനാണ് ആർ.എസ് ശശികുമാർ ഹർജി ഫയൽ ചെയ്തത്. ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹർജിക്കാരനായ ആർ.എസ്. ശശികുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടർന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഹർജിയിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാർ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട ചെങ്ങന്നൂർ മുൻ എം.എൽ.എ പരേതനായ രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമക്കുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായിരുന്നു. ഇവരിൽനിന്ന് നിഷ്പക്ഷ വിധി പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതിൽനിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ടുമാസം മുമ്പ് സമർപ്പിച്ച ഇടക്കാല ഹർജിയാണ് തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *