വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടർന്ന് നിർമ്മിക്കേണ്ടത് 400 വീടുകളാണെന്നും അതില്‍ 100 എണ്ണം കോണ്‍ഗ്രസ് നിർമ്മിച്ചുനല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
രാഹുല്‍ ഗാന്ധി നിർദ്ദേശിച്ചത് അനുസരിച്ച് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സർക്കാർ ഭൂമി നല്‍കിയാല്‍ അതില്‍ വീട് നിർമ്മിച്ച് നല്‍കും. ഭൂമി ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടകത്തിലെ ഷിരൂരില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഇക്കാര്യം സ്ഥലം എം.എല്‍.എയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അർജുന്റെ ബന്ധുക്കളെ ഇന്ന് വിവരം അറിയിക്കാമെന്നാണ് എം.എല്‍.എ അറിയിച്ചത്. നിലവില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
വയനാട്ടില്‍ അഞ്ച് മുതല്‍ 20 അടി വരെ താഴ്ചയിലാണ് വീടുകള്‍ മണ്ണിനടിയിലായത്. അതിന് മുകളിലാണ് ചെളി പുതഞ്ഞിരിക്കുന്നത്. ആദ്യ ദിവസം വെളുപ്പിന് ഒരു മണിക്ക് മണ്ണിടിച്ചിലുണ്ടായി. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും മണ്ണിടിഞ്ഞു. രണ്ടാമത്തെ മണ്ണിടിച്ചിലിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്.
ഷിരൂരിലും അദ്യ അപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടംകൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യമായിരുന്നു. അർജുനെ കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും പരിശോധിക്കും.
അർജുന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തണമെന്ന കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം അദ്ഭുതത്തോടെയാണ് കർണാടകം നോക്കിക്കാണുന്നത്. സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അർജുനെ കണ്ടെത്തണമെന്ന വാശിയോടെ എം.എല്‍.എ അപകട സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അർജുനെ കണ്ടെത്താനുള്ള ശ്രമം ഇനിയുമുണ്ടാകും.