ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്നും സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കി.
140 കിലോമീറ്ററിന് മുകളിൽ സർവീസിനു പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കു 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടർ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി കിട്ടാൻ അവകാശമില്ലെന്നാണ് കെഎസ്ആർടിയുടെ വാദം.