എൻഡോസൾഫാൻ ദുരിതബാധിതർക്ക് സംരക്ഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സർക്കാർ സ്വീകരിക്കുന്നത് ക്രൂരമായ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ദുരിതബാധിതർക്കായി സർക്കാർ ഒന്നും ചെയുന്നില്ലെന്ന് സതീശൻ പറഞ്ഞു. 2017 ന് ശേഷം ഇതുവരെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഇതിന് എന്താണ് സർക്കാരിന് തടസം. ഡേ കെയർ സംവിധാനം വേണമെന്നും സതീശൻ പറഞ്ഞു. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചർച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശൻ വ്യക്തമാക്കി.
സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ഇന്ന് 17ആം ദിവസമാണ് സമരം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ദയാബായി ആശുപത്രിക്കിടക്കയിൽ തുടർച്ചയായ നാലാം ദിനമാണ് സമരം തുടരുന്നത്. സമരസമിതി നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിലും സമരം ചെയ്യുകയാണ്.