തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ കമാന്റ് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടും വരെ ഓഫീസർ കമാന്ററെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയർക്ടർ അറിയിച്ചു.
അക്കാദമി ഡയറക്ടറുടെ അറിയിപ്പ് ഇപ്രകാരം
കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാന്റ്ന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്ന അക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു. പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാന്റന്റിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ മുറക്ക് തുടർ നടപടിയും സ്വീകരിക്കും.