ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ.
തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണമെന്ന് മുരളീധരൻ പറഞ്ഞു.
ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായിയാണ്. തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം. കേരളത്തിൽ ബിജെപി വട്ടപ്പുജ്യമാണ്.
കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
പത്മജ വേണുഗോപാലിനെതിരെയും കെ മുരളീധരന്‍റെ വിമര്‍ശനം. പത്മജ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ എന്നും പത്മജയ്ക്ക് ഇതുവരെ തന്നെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.