തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി; ഓൺലൈനായി ഫ്‌ലാഗ് ഓഫ്

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കൊൽക്കത്തയിൽനിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഇതിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചത്. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ 28 കിലോമീറ്റർ ദൂരം പൂർത്തിയായി. 

രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്തത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്കു പുറപ്പെടും. ജനങ്ങൾക്കുള്ള സർവീസും തൊട്ടുപിറകെ ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു എന്നതാണു ടെർമിനൽ സ്റ്റേഷന്റെ പ്രത്യേകത. 

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്. എങ്കിലും, ഉദ്ഘാടന ഓഫർ ആയി എസ്എൻ ജംക്ഷൻ വരെയുള്ള യാത്ര നിരക്ക് 60 രൂപ മാത്രമാണ്. മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ- പേട്ട ടിക്കറ്റ് നിരക്കാണ് 60 രൂപ. മെട്രോ പിന്നീട് എസ്എൻ ജംക്ഷനിലേക്കു നീട്ടിയപ്പോഴും 60 രൂപയാണ് ടിക്കറ്റ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *