തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് കണ്ടെത്തലുമായി പോലീസ്. അറസ്റ്റിലായ ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോർട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്സോ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയുടെ മരണത്തിൽ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ്. പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും ഒന്നിച്ച് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകൾ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്.
ഗർഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെൺകുട്ടിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിയെ പീഡനത്തിന് വിധേയനാക്കിയ പ്രതിയെ കസ്റ്റഡിൽ ചോദ്യം ചെയ്താലേ സത്യം വെളിവാകൂ എന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതി പെൺകുട്ടിയുമായി പോയ വർക്കലയിലെ സ്വകാര്യ റിസോർട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കണം. പ്രതി പെൺകുട്ടിയുമായി പോകാൻ ഉപയോഗിച്ച വാഹനം കണ്ടെടുക്കണം, പ്രതി പെൺകുട്ടിക്ക് മരുന്ന് വാങ്ങി നൽകിയതിന്റെ തെളിവ് ശേഖരിക്കാനുണ്ട്, മാത്രമല്ല പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട മൂന്ന് ദിവസം പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നും പോലീസ് കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തള്ളി.