ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ; ഡ്രൈവിംഗ് സ്കൂളുകൾ സമരത്തിലേക്ക്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകൾ തടയുമെന്നും ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. അനിശ്ചിതകാല സമരമാണ് CITU , INTUC , BMS സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും പാർക്കിങ്ങും റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *